തൊടുപുഴ: ആറു പതിറ്റാണ്ട് കേരള രാഷ്ട്രീയത്തില്‍ മുടിചൂടാമന്നനായി തിളങ്ങിനിന്ന പി.ജെ.ജോസഫ് തെരഞ്ഞെടുപ്പ് രംഗത്തുനിന്ന് കളമൊഴിയുമ്പോള്‍ അത് ചരിത്രപരമായ യുഗസമാപ്തിയായി മാറുകയാണ്. രാഷ്ട്രീയ പ്രവര്ത്തകന്, നിയമസഭാ സാമാജികന്, വിവിധ വകുപ്പുകളില്‍ മന്ത്രി, കര്ഷകന് എന്നീ നിലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം വിലമതിക്കാനാകാത്ത സംഭാവനകളാണ് സംസ്ഥാനത്തിനു നല്‍കിയിട്ടുള്ളത്. 1970-ല്‍ തൊടുപുഴയില്‍ നിന്നു സംസ്ഥാന നിയമസഭയിലേക്ക് കന്നിയങ്കം കുറിച്ച അദ്ദേഹം 10 തവണ തൊടുപുഴയില്‍ നിന്നു കേരള നിയമസഭയെ പ്രതിനിധീകരിച്ചു.
ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ തന്നെ അദ്ദേഹത്തിന്റെ കഴിവ് കേരളം തിരിച്ചറിഞ്ഞു. തുടര്‍ന്ന് ആഭ്യന്തരം, റവന്യു, എക്സൈസ്, പൊതുമരാമത്ത്, ജലവിഭവം, ഭവനനിര്‍മാണം, വിദ്യാഭ്യാസം തുടങ്ങി പ്രമുഖ വകുപ്പുകള്‍ കൈകാര്യം ചെയ്തു. ഇക്കാലയളവില്‍ ഓരോ വകുപ്പിലും വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ അദ്ദേഹത്തിനായി. 2001-ലെ നിയമസഭതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ പി.ടി.തോമസുമായുള്ള പോരാട്ടത്തിലും 1989-ലും 1991ൽ പാര്‍ലമെന്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിലും മാത്രമാണ് ഇദ്ദേഹത്തിന് അടിയറവ് പറയേണ്ടി വന്നത്. നിയമസഭ പ്രവേശനത്തിന്റെ സുവര്‍ണജൂബിലിയും പിന്നിട്ട് മകന് അപു ജോണ്‍ ജോസഫിന് ബാറ്റണ്‍ കൈമാറുമ്പോള്‍ തൊടുപുഴയുടെ സ്വന്തം പി.ജെ. ഇനി പാര്‍ട്ടിയെ നയിക്കുക പിന്നില്‍ നിന്നാകും.
കര്‍ഷകനായ പൊതുപ്രവര്ത്തകന്
പുറപ്പുഴ വയറ്റാട്ടില്‍ പാലത്തിനാല്‍ ജോസഫ്-അന്നമ്മ ദമ്പതികളുടെ മകനായി 1941 ജൂണ്‍ 28നായിരുന്നു പി.ജെ.ജോസഫിന്റെ ജനനം. പുറപ്പുഴ ഗവ.എല്‍പിഎസ്, പുറപ്പുഴ സെന്റ് സെബാസ്റ്റ്യന്‍സ് യുപിഎസ്, കോട്ടയം എസ്.എച്ച്.മൗണ്ട് ഹൈസ്കൂള്‍ എന്നിവിടങ്ങളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം.ചങ്ങനാശേരി എസ്.ബി.കോളേജ്, മദ്രാസ് ലയോള കോളജ്, തേവര എസ്.എച്ച്. കോളേജ് എന്നിവിടങ്ങളിലായി സര്‍വകലാശാല വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ജോസഫ് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടി. വിദ്യാഭ്യാസവും വിനയവും വിവേകവും ഒത്തിണങ്ങിയ പി.ജെ.ജോസഫ് എന്ന ചെറുപ്പക്കാരന് ആദ്യകാലങ്ങളില്‍ തന്നെ നിയമസഭയില്‍ ശ്രദ്ധേയനായി.
കേരളത്തിന്റെ വികസനത്തിന് ഉതകുന്ന വിദ്യാഭ്യാസം എന്ന ദീര്‍ഘവീക്ഷണമുള്ള കാഴ്ചപ്പാടും വികസന കാര്യങ്ങളില്‍ ജനകീയ പങ്കാളിത്തം ഉറപ്പാക്കുന്ന അധികാരവികേന്്രീകരണമെന്ന അഭിപ്രായവും ആദ്യകാല നിയമസഭ പ്രസംഗങ്ങളില്‍ തന്നെ അദ്ദേഹം പ്രകടിപ്പിച്ചിരുന്നു. കേരള യൂത്ത് ഫ്രണ്ട് പ്രസിഡന്റായിരുന്ന 1970 കളുടെ മധ്യത്തില്‍ സംസ്ഥാനത്തെ ഏറ്റവും പ്രഗത്ഭനായ യുവജനനേതാവായി മാറി. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ യുവജന പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ഗുരുവായൂരില്‍ നിന്നും കാല്‍നടയായി തിരുവനന്തപുരത്തേക്ക് നടന്ന യുവജനജാഥ ഏറെ ശ്രദ്ധ നേടിയിരുന്നു.
ആഭ്യന്തരമന്ത്രി പദവിയില്‍
കേരള കോണ്‍ഗ്രസ് ഉള്‍പ്പെട്ട ഐക്യമുന്നണിയുടെ സ്ഥാനാര്‍ഥിയായി പി.ജെ.ജോസഫ് 1977-ല്‍ നിയമസഭയിലേക്ക് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. 1978 ജനുവരി 14നു ആഭ്യന്തര മന്ത്രിയായിരുന്ന കെ.എം.മാണിയും വിദ്യാഭ്യാസ മന്ത്രിയായിരുന്ന സി.എച്ച്.മുഹമ്മദ്കോയയും തെരഞ്ഞെടുപ്പു കേസുമായി ബന്ധപ്പെട്ട് മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടി വന്നപ്പോള്‍ സംസ്ഥാന ആഭ്യന്തര മന്ത്രി സ്ഥാനം പി.ജെ.ജോസഫിനെ തേടിയെത്തി. 1978 ജനുവരി 16നു രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ആഭ്യന്തര മന്ത്രിയായി അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തു.
നിയമവാഴ്ച ഉറപ്പുവരുത്തിയുള്ള ഭരണം രാഷ്ട്രീയ കേരളത്തിന് പുതിയ അനുഭവമായി. 1978 സെപ്റ്റംബറില്‍ കെ.എം. മാണിയും സി.എച്ച്.മുഹമ്മദ്കോയയും കുറ്റവിമുക്തരാണെന്നുള്ള കോടതിവിധി വന്ന ദിവസം തന്നെ പി.ജെ.ജോസഫ് മന്ത്രിസ്ഥാനം രാജിവച്ചു.1979-ല്‍ കേരള കോണ്‍ഗ്രസ് ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടു.1980-ല്‍ രൂപീകൃതമായ ഐക്യജനാധിപത്യ മുന്നണിയുടെ സ്ഥാപക കണ്‍വീനറായി. 1980-ല്‍ തൊടുപുഴയില്‍ നിന്നു നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹം പാര്‍ട്ടിയുടെ നിയമസഭാ കക്ഷി നേതാവായി.
കെ.കരുണാകരന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയില്‍ റവന്യു, വിദ്യാഭ്യാസ, എക്സൈസ് മന്ത്രിയായി. 1982-87ല്‍ റവന്യുഭവന നിര്‍മാണ മന്ത്രിയായി. ഇക്കാലയളവില്‍ നാലു ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് വീടുനിര്‍മിച്ചു നല്കി പ്രശംസനേടി.
ഗാന്ധിജി സ്റ്റഡി സെന്റർ
കേരളത്തിന്റെ സമഗ്രവികസനം ലക്ഷ്യമിട്ട് 1984-ല്‍ ഗാന്ധിജി സ്റ്റഡി സെന്റർ എന്ന പേരില്‍ ഇടുക്കിയില്‍ പഠന ഗവേഷണ കേന്ദ്രം സ്ഥാപിച്ചു.1987-ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലും പി.ജെ.തൊടുപുഴയില്‍ നിന്നു തെരഞ്ഞെടുക്കപ്പെട്ടു. 1980കളുടെ അവസാനത്തില്‍ കേരളത്തിന്റെ സമഗ്ര വികസനവുമായി ബന്ധപ്പെട്ട പഠനങ്ങളിലും പദ്ധതി രൂപീകരണത്തിലും അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചു.1996-ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ വിജയിച്ച് വിദ്യാഭ്യാസ, പൊതുമരാമത്ത്, രജിസട്രേഷന്, ഭവന നിര്‍മാണ മന്ത്രിയായി സ്ഥാനമേറ്റു. വര്‍ഷങ്ങളോളം വിദ്യാഭ്യാസ മേഖലയില്‍ പ്രീഡിഗ്രി, ദേശീയ നയങ്ങള്‍ക്കനുസൃതമായി കോളേജില്‍ നിന്നു വേര്‍പെടുത്താന്‍ കഴിഞ്ഞതും അദ്ദേഹത്തിന്റെ ഏറ്റവും ശ്രദ്ധേയമായ ഭരണ നേട്ടമാണ്. സാങ്കേതിക വിദ്യാഭ്യാസ കോഴ്സുകള്‍ ഉള്‍പ്പെടെയുള്ളവ നമ്മുടെ നാട്ടില്‍ പഠിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് അവസരം കൈവന്നതും പി.ജെ. വിദ്യാഭ്യാസ മന്ത്രിയായ ശേഷമാണ്.
കെഎസ്ടിപി പദ്ധതി
കേരളത്തിലെ റോഡുകളുടെ മുഖച്ഛായ മാറ്റിയ കെഎസടിപി പദ്ധതി സംസ്ഥാനത്ത് ആവിഷ്കരിച്ചത്് പി.ജെ. ജോസഫാണ്. മറ്റേതു പട്ടണങ്ങളെ അപേക്ഷിച്ചും ഏറ്റവും അധികം ബൈപാസുകളുള്ള നഗരവും തൊടുപുഴയാണ്. 2006-ല്‍ വീണ്ടും കേരളത്തിന്റെ പൊതുമരാമത്ത് മന്ത്രിയായ ജോസഫ് സെപ്റ്റംബര്‍ നാലിന് രാജിവച്ചു. തുടര്‍ന്ന് വീണ്ടും 2009 ഓഗസ്റ്റ് 17ന് മന്ത്രിസ്ഥാനമേറ്റു.
കേരള കോണ്‍ഗ്രസ് ഐക്യം യാഥാര്‍ഥ്യമാക്കാന്‍ 2010 മാര്‍ച്ചില്‍ മന്ത്രിസ്ഥാനം രാജിവച്ച് എല്‍ഡിഎഫ് മുന്നണിവിട്ടു. 2016-ല്‍ വീണ്ടും കേരളത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷമായ 45,823 വോട്ടുകള്‍ നേടി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. തൊടുപുഴയെ ആധുനക നഗരമാക്കി മാറ്റുന്നതില്‍ ജോസഫ് വഹിച്ച പങ്ക് ഏറെ ശ്രദ്ധേയമാണ്. നഗരത്തിലെ റോഡുകളെല്ലാം ആധുനിക നിലവാരത്തില്‍ പൂര്‍ത്തീകരിച്ചു.ഏഴ് ബൈപാസുകള്‍ തൊടുപുഴയിലുണ്ടായതും ഇദ്ദേഹത്തിന്റെ ഭരണ മികവാണ്.
കാര്‍ഷിക മേള
കാര്‍ഷിക മേഖലയുടെ വികസനത്തിന് ജോസഫ് നല്‍കിയിട്ടുള്ള സംഭാവന ശ്രദ്ധേയമാണ്. തൊടുപുഴയില്‍ നടന്നുവന്ന സംസ്ഥാന കാര്‍ഷികമേള ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. നൂതന കൃഷിരീതികളെക്കുറിച്ചും ജൈവകൃഷി പ്രോത്സാഹിപ്പിക്കേണ്ടിന്റെ ആവശ്യകതസംബന്ധിച്ചും ജനങ്ങളെ ബോധവത്കരിക്കാന്‍ കാര്‍ഷിക മേളകള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. 2005-ല്‍ നടന്ന കാര്‍ഷിക മേള ഇന്ത്യന്‍ രാഷ്ട്രപതി ഡോ.എ.പി.ജെ.അബ്ദുള്‍ കലാമാണ് ഉദ്ഘാടനം ചെയ്തത്.
കാര്‍ഷിക മേളയില്‍ പങ്കെടുത്ത നിതീഷ് കുമാര്‍ പിന്നീട് ബീഹാര്‍ മുഖ്യമന്ത്രിയായപ്പോള്‍ ബീഹാറിനെ ജൈവ സംസ്ഥാനമായി പ്രഖ്യാപിക്കാനുള്ള നടപടി സ്വീകരിച്ചിരുന്നു. മാലിന്യമില്ലാത്ത മലയാളനാട് എന്ന ആശയം കേരളത്തില്‍ ആദ്യം അവതരിപ്പിച്ചതും പി.ജെ. ജോസഫാണ്. മുംബൈ മുതല്‍ കന്യാകുമാരിവരെ അതിവേഗ റയില്‍ കോറിഡോര്‍ നിര്‍മിക്കണമെന്നാവശ്യപ്പെട്ട് 2007-ല്‍ നടത്തിയ മുംബൈ-കന്യാകുമാരി യാത്ര ജശ്രദ്ധയാകര്ഷിച്ചിരുന്നു. ഉയര്‍ച്ചയിലും താഴ്ചയിലും തന്റേതായ മാന്യത എല്ലാ കാര്യങ്ങളിലും നിലനിര്‍ത്തിയിട്ടുള്ള പി.ജെ.ജോസഫ് കേരള രാഷ്ട്രീയത്തില്‍ പകരം വയ്ക്കാനാകാത്ത നേതാവാണ്.
രാഷ്ട്രീയക്കാരൻ
മണ്ണിനെയും സംഗീതത്തെയും മനസറിഞ്ഞ് സ്നേഹിക്കുന്ന വ്യക്തിത്വത്തിന് ഉടമയാണ് പി.ജെ.അദ്ദേഹത്തിന്റെ കൃഷിയിടം മറ്റുള്ളവര്‍ക്ക് എന്നും മാതൃകയാണ്. കൃഷിക്കൊപ്പം പശുവളര്‍ത്തലും പരിപാലനവും അദ്ദേഹത്തിനു ഹരമാണ്. വീടിനോടു ചേര്‍ന്നുള്ള തൊഴുത്തില്‍ വിവിധ ഇനത്തിലുള്ള നൂറിലേറെ പശുക്കളുണ്ട്. ഇതിനു പുറമെയാണ് പാട്ടുകളോടുള്ള കമ്പവും. പാടാന്‍ ലഭിക്കുന്ന അവസരങ്ങളിലെല്ലാം അദ്ദേഹം തന്റെ മികവു തെളിയിക്കാറുണ്ട്. 1984-ല്‍ ശബരിമല ദര്‍ശനം എന്ന ചിത്രത്തിലൂടെ മന്ത്രിയായിരുന്നപ്പോള്‍ പിന്നണി ഗാന രംഗത്തും ചുവടുവച്ചു.ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ സ്ഥാനത്തുനിന്നും വിരമിച്ച പരേതയായ ഡോ.ശാന്തയാണ് ഭാര്യ. അപു, യമുന, ആന്റണി, പരേതനായ ജോ എന്നിവരാണ് മക്കള്‍.